കൊച്ചി പഴയ കൊച്ചിയല്ല... എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ ടോയ്‌ലറ്റ് കോംപ്ലക്സ് കാണുമ്പോഴും അതു തന്നെ തോന്നും. മുന്നിൽ മനോഹരമായ പൂന്തോട്ടം. അകത്ത് വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം. കാതിനിമ്പമുള്ള സംഗീതം. രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ. നവീകരിച്ച ടോയ്‍ലറ്റ് കോംപ്ലക്സിലെ കാഴ്ചകളാണിതെല്ലാം. ജൂലൈ ആറ് തിങ്കളാഴ്ച ഇതു പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
കൊച്ചിൻ ഈസ്റ്റ് ലയൺസ് ക്ലബിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പഴയ കെട്ടിടം നവീകരിച്ചത്. മഴ പെയ്താൽ ഉടൻ വെള്ളം കയറുന്ന നിലയിൽ ആകെ വൃത്തിഹീനമായ രീതിയിലായിരുന്നു കെട്ടിടം. അത് പൊളിച്ച് പുതിയതു പണിയാം എന്ന ആലോചന വന്നെങ്കിലും ‘റീസൈക്ലിങ്’ എന്ന ആശയത്തിന് പ്രാധാന്യം നൽകി കെട്ടിടം നവീകരിക്കുകയായിരുന്നു.
വെള്ളം കയറാത്ത നിലയിലേക്ക് കെട്ടിടം ഉയർത്തിയും അകത്തെ ഭിത്തികൾക്കു മാറ്റം വരുത്തിയുമാണ് നവീകരണം നടത്തിയത്. വിശ്രമസ്ഥലം, വസ്ത്രം മാറാനുള്ള മുറി, ഷവർ റൂം എന്നിവ ഉൾപ്പെടുത്തി. ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തി. പബ്ലിക് ടോയ്‌ലറ്റ് നെഗറ്റീവ് എനർജിയുടെ കൂടാരമാണെന്ന പഴയ കാഴ്ചപ്പാട് മാറ്റും വിധമാണ് ക്രമീകരണങ്ങളെല്ലാം.
ആൾക്കാർ ഉപയോഗിക്കുന്നതോടെ കെട്ടിടം പഴയപടിയാകുമെന്ന പേടിയും വേണ്ട. മേൽനോട്ടത്തിനും കൃത്യമായ മെയ്ന്റനൻസിനും ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്. ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസിന്റെ മേൽനോട്ടത്തിലായിരുന്നു നവീകരണം. സെറ, ഗ്രീൻലാം എന്നീ കമ്പനികളാണ് സാമ്പത്തിക സഹായം നൽകിയത്.
1.
2.