Saturday 09 May 2020 04:17 PM IST

ഞാനിടുന്ന വറ്റ് കൊത്തിത്തിന്നുന്ന ബലികാക്ക, എനിക്കറിയാം അതെന്റെ ഉദയനാണ്; കണ്ണീരോര്‍മ്മയില്‍ പ്രഭാവതിയമ്മ

Tency Jacob

Sub Editor

udayan

ഒരു ഓണക്കാലത്ത്, അമ്മയ്ക്ക് ഓണക്കോടി വാങ്ങാന്‍ പോയതല്ലേ എന്റെ മോന്‍. പതിമൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഓണക്കാലത്ത് ത ന്നെ അവന്റെ കരച്ചിലിന് ദൈവം ചീട്ടെഴുതി. ഒരു മകന്റെ ചോ ര പൊടിഞ്ഞ നിലവിളിയും ഒരമ്മയുടെ ചങ്കിലെ കരച്ചിലും ദൈവം കേള്‍ക്കാതിരിക്കുമോ?

ഒരിക്കല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്ന എന്റെയടുത്തു വന്നിട്ട് അവന്‍ പറഞ്ഞു 'അമ്മയിത്തിരി നീങ്ങിക്കിടന്നേ, ഞാനും കിടക്കട്ടെ.' !ഞാന്‍ നീങ്ങിക്കിടന്നു. അവനിത്തിരി ഞെരുങ്ങിയാണ് കിടക്കുന്നതെന്നു തോന്നിയപ്പോള്‍ ഇത്തിരി കൂടി നീങ്ങിക്കിടന്നു. കട്ടിലിനു താഴെ വീണപ്പോഴാണ് ഉണര്‍ന്നത്. അപ്പോഴതൊരു സ്വപ്നമായിരുന്നോ! ഇടയ്ക്കിടെ ചിരിച്ചു വരും എന്റെയടുത്ത്, കരഞ്ഞിട്ട് ഇതുവരെ വന്നിട്ടില്ല. അതാണ് എനിക്കാകെയൊരു ആശ്വാസം. അവന്‍ സങ്കടപ്പെട്ടല്ലല്ലോ ഇരിക്കുന്നത്.

ഒരു ചൊവ്വാഴ്ചയായിരുന്നു അവന്‍ പോയത്. തിരഞ്ഞെടുപ്പിന്റെ ഫലം അറിയുന്ന ദിവസായിരുന്നതുകൊണ്ട് പണിയുണ്ടായിരുന്നില്ല. ഞാന്‍ സ്‌കൂളില്‍ ആയയായിട്ട് പോകുന്നുണ്ടായിരുന്നു. കാലത്തെ കാപ്പികുടിയും കഴിഞ്ഞ് അവന്‍ കുപ്പായം മാറി വന്നു. മുണ്ടുടുക്കണമെങ്കില്‍ തലപ്പ് ഞാന്‍ പിടിച്ചു കൊടുക്കണം. ഷര്‍ട്ട് ഇട്ടു കഴിഞ്ഞാല്‍ ചന്തം കാണിക്കാന്‍ വന്നു നില്‍ക്കും. എന്റെ വായേന്ന് കൊള്ളാമെന്ന് കേക്കണം, അതിനാണ്. 'സുന്ദരനാണ്' എന്നു പറഞ്ഞാല്‍ സന്തോഷമായി.

എവിടേക്കാണ് പോണതെന്ന് ചോദിച്ചപ്പോള്‍ ''അമ്മയ്ക്ക് ഓണക്കോടിയൊന്നും വാങ്ങിയില്ലല്ലോ.'' എന്നു പറഞ്ഞു. ''അതിന് ഓണം കഴിഞ്ഞില്ലേ?'' എന്ന ചോദ്യത്തിന് മ റുപടിയൊന്നും പറയാതെ, ഒന്നു ചിരിച്ചു. അത്രമാത്രം. ചെരുപ്പിട്ടിറങ്ങുന്നതിനിടയില്‍ 'വൈകീട്ട് അമ്മ തയാറായി ഇരുന്നോ, വന്നിട്ട് കോവിലില്‍ തൊഴാന്‍ പോവാം' എന്നും പറഞ്ഞ് സൈക്കിളെടുത്തു പോയി. ആ വാടകവീടിന്റെ ഉമ്മറത്തിരുന്ന് അ വന്‍ ദൂരേക്ക് മറയുന്നതു ഞാന്‍ നോക്കിയിരുന്നു.

ഓണം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞിരുന്നു. തലേന്നാണ് അവന് കടയില്‍നിന്നു ബോണസ് കിട്ടിയത്. കിള്ളിപ്പാലം ശിവക്ഷേത്രത്തിനടുത്തുള്ള ആക്രിക്കടയിലായിരുന്നു അവന് പണി. എത്ര മല്ലെടുത്താലാണെന്നറിയോ കുറച്ചു കാശ് കിട്ടുക. ആക്രി സാധനങ്ങള്‍ അടിച്ചൊതുക്കി കെട്ടി വണ്ടിയില്‍ കയറ്റി കൊടുക്കണം. ഇരുമ്പും പാട്ടയും കുപ്പിയുമൊക്കെയല്ലേ. വൈകീട്ട് വീട്ടില്‍ വരുമ്പോള്‍ മോന്റെ കയ്യൊക്കെ മുറിഞ്ഞ്, പൊള്ളച്ചിട്ടുണ്ടാവും. ചോറ് വാരിത്തിന്നാനൊന്നും പറ്റാതെ വിഷമിക്കണ കാണുമ്പോള്‍ ഞാന്‍ വാരികൊടുക്കും. അവനു വലിയ ഇഷ്ടമായിരുന്നു അത്. ഉദയന്‍, ഒന്നര വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചിട്ടു പോയ കുട്ടിയാണ്. 'അച്ഛാ' എന്നൊന്ന് വിളിക്കാന്‍ അവന് പറ്റിയിട്ടില്ല. ഞങ്ങള്‍ കൂട്ടുകാരെ പോലെയായിരുന്നു. താമസിച്ചിരുന്ന ചെറിയൊരു വാടക വീട്, അതായിരുന്നു ഞങ്ങളുടെ ലോകം.

amma

പഠിക്കാന്‍ മടിയനായിരുന്നു ഉദയന്‍. നാലാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. കൊറേ നാള്‍ വെറുതേ വീട്ടിലിരുന്നു. ഞാന്‍ ജോലിക്കു പോയി വരണവരെ ഒരു കുറുമ്പും കാണിക്കാതെ ഇരിക്കും. പതിനഞ്ചു വയസ്സായപ്പോള്‍ സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്ന പണിക്കു പോയി. പിന്നീട് കൂലിപ്പണിക്ക് പോയിത്തുടങ്ങി. ഒരിക്കല്‍ കിണറു കുത്താന്‍ പോയപ്പോഴാണ് മുറ്റത്തെ തുളസിത്തറയില്‍ വെച്ചിരിക്കുന്ന ഗണപതി വിഗ്രഹം കിട്ടിയത്. അതെനിക്ക് കൊണ്ടെത്തന്നു. അവന്‍ പോയപ്പോള്‍ ഞാനത് തുളസിത്തറയില്‍ വച്ച് വിളക്കു കത്തിക്കാന്‍ തുടങ്ങി. എന്റെ മോന്‍ തന്നതല്ലേ...

വീട്ടിലൊരു മേശയുണ്ടായിരുന്നു. കിട്ടണ കാശെല്ലാം ഞ ങ്ങള്‍ അതില്‍ കൊണ്ടിടും. ആവശ്യത്തിന് അതില്‍ നിന്നെടുക്കും. അന്ന് പോകാന്‍ നേരത്ത് ഞാനാണ് രണ്ടായിരം രൂപ കൂടി മേശയില്‍ നിന്നെടുത്തു കൊടുത്തത്. ''നിനക്ക് ഒരു മുണ്ടു ഷര്‍ട്ടും കൂടി വാങ്ങിച്ചോ.'' വയസ്സ് ഇരുപത്തെട്ടല്ലേ, കല്യാണം നോക്കുന്നുണ്ടായിരുന്നു അവന്. പെണ്ണു കാണാന്‍ പോകുമ്പോള്‍ നല്ല കുപ്പായം വേണ്ടേ? 'ആ, ശരി'യെന്നു പറഞ്ഞ് പോയതാണ്. നന്നായി, ഇല്ലെങ്കില്‍ അവരുടെ ദുഖം കൂടി കാണേണ്ടി വന്നേനെ.

അമ്മ തനിച്ചല്ലേ, എന്നു പറഞ്ഞ് രാത്രി ഏഴു മണിയാകുമ്പോഴേക്കും വീട്ടിലെത്തണ മോനാണ്. അന്ന് രാത്രിയായിട്ടും അവനെ കാണാതായപ്പോള്‍ ഞാന്‍ വിഷമിച്ചു. എന്റെ ഓടിപ്പാച്ചില്‍ കണ്ട് അയല്‍പക്കത്തുള്ളവര്‍ സമാധാനം പറഞ്ഞു. 'ഒരാണ്‍കുട്ടിയല്ലേ അവന്‍, എവിടേക്കെങ്കിലും പോയതായിരിക്കും.' ഞാനും സമാധാനിച്ചു. 'ആയിരിക്കും.'എന്നാലും എന്തോ എന്റെ നെഞ്ച് നന്നായി തുടിച്ചു കൊണ്ടിരുന്നു.

തലേദിവസം ഒരുപോള കണ്ണടച്ചിട്ടില്ലെങ്കിലും, വരുമ്പോള്‍ അവന് വെശപ്പുണ്ടായിരിക്കും എന്നു കരുതി ശാപ്പാടും ഉണ്ടാക്കിവച്ച് ഞാന്‍ ജോലിക്കുപോയി. എന്തു കൊടുത്താലും കഴിച്ചോളും. ഒരു പായസക്കൊതിയനായിരുന്നു. എന്റേലൊരു ചെമ്പു കുട്ടകം ഉണ്ട്. 'ഞാനൊരു ദിവസം കുട്ടകത്തില്‍ പായസം വെച്ചു തരുംന്ന്' കളിയാക്കി പറയുമ്പോള്‍ ' ഞാനത് മുഴുവന്‍ കുടിച്ചോളാമെന്ന്' കട്ടായോം പറയും. എന്റെ മോന്‍ പോയേല്‍പ്പിന്നെ ഒരു തുള്ളി പായസം ഞാന്‍ നാവില്‍ തൊട്ടിട്ടില്ല. തിരുവോണമാകുമ്പോള്‍ അടുത്തുള്ളോരൊക്കെ പറയും സദ്യ കൊണ്ടുവരട്ടേന്ന്. എനിക്കത് തൊണ്ടേന്നിറങ്ങോ?

സ്‌കൂളിലേക്കു രണ്ട് വനിതാപൊലീസുകാര്‍ ജീപ്പില്‍ വന്നു പറഞ്ഞു. മോര്‍ച്ചറിയിലുള്ള ചെറുപ്പക്കാരന്‍ നിങ്ങളുടെ മോന്‍ ഉദയകുമാറാണോയെന്നു നോക്കണം. വഴിയരികില്‍ മരിച്ചു കിടക്കുന്ന രീതിയില്‍ കണ്ടെത്തിയെന്നാണ് പറഞ്ഞത്. പിന്നെ എനിക്കൊന്നും ഓര്‍മയില്ല. ആകെയൊരു വിഭ്രാന്തി പോലെ. എന്റെ മോനെ കണ്ട് ഞാന്‍ വീട്ടിലെത്തി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിന്നാലെ അവനും എത്തി. പെട്ടെന്ന് തന്നെ അവനെ തൈക്കാട് ശാന്തി കവാടത്തില്‍ കൊണ്ടുപോയി സംസ്‌കരിച്ചു. പിന്നീട് കുറെനാള്‍ മനസ്സില്‍ ഇരുട്ടായിരുന്നു. ദൈവങ്ങളോടു പോലും പിണങ്ങിയ കാലമായിരുന്നു അത്.

സ്‌നേഹം കൂടുമ്പോള്‍ ഉദയനെ 'കൊദയാ' ന്നാണ് വിളിക്കുക. അധികം വര്‍ത്താനമൊന്നും പറയുന്ന കൂട്ടത്തിലല്ല. പറയണത് എന്തെങ്കിലും കേള്‍ക്കണമെങ്കില്‍ത്തന്നെ നമ്മള്‍ ചുണ്ടിന്റെയടുത്ത് ചെവി കൊണ്ടു വയ്ക്കണം. അത്ര പതുക്കെയാണ് ഒച്ച. ആ മോന്‍ അമ്മേയെന്നു വിളിച്ച് എത്ര കരഞ്ഞിട്ടുണ്ടാവണം. അന്ന് ലോക്കപ്പില്‍ കിടന്നിരുന്ന ഒരാള്‍ പറഞ്ഞുവെന്നറിഞ്ഞു, ഓരോ വേദനയ്ക്കും അമ്മേയെന്നാണ് അവന്‍ വിളിച്ചിരുന്നതെന്ന്. എന്റെയും ഒച്ച ചെറുങ്ങനെയായിരുന്നു. മോനു വേണ്ടി നടന്നാണ് ഒച്ച ഉയര്‍ന്നത്. ഒരു തെറ്റും ചെയ്യാത്ത എന്റെ മോനെ കൊന്നവരെ ശിക്ഷിക്കാന്‍ വേണ്ടി മാത്രമല്ല, നാളെ ഒരമ്മയും എന്നെപ്പോലെ മനമുരുകരുത്...

കവലേല് ലോട്ടറി കച്ചവടം നടത്തുന്ന കാലു വയ്യാത്തൊരാളുമായിട്ടായിരുന്നു ഉദയന്റെ കൂട്ടെല്ലാം. നേരം കിട്ടുമ്പോള്‍ അവിടെ പോയിരിക്കും. സുരേഷ് എന്നൊരു കൂട്ടുകാരന്‍ ഉള്ളതായൊന്നും എനിക്കറിയില്ല. ഉദയന്‍ മരിച്ച് പിന്നെയും രണ്ടുമൂന്നു മാസം കഴിഞ്ഞാണ് അവന്‍ ജയിലില്‍ നിന്നിറങ്ങുന്നത്. എന്റെയടുത്തു വന്നു നടന്നതെല്ലാം പറഞ്ഞു. പിന്നീട് കേസു മുറുകിയപ്പോള്‍ സാക്ഷി പറയണമെങ്കില്‍ മൂന്നു ലക്ഷം രൂപ തരണമെന്നു പറഞ്ഞു. എന്റെ കയ്യില്‍ മൂന്നു രൂപ പോലുമുണ്ടായിരുന്നില്ല. അവന്‍ മരിച്ചേപ്പിന്നെ ഞാന്‍ ജോലിക്കും പോയിട്ടില്ല. അതിനുള്ള കരുത്തില്ലായിരുന്നു. സര്‍ക്കാര്‍ ഒരു വീടു വാങ്ങിത്തന്നു. കുറച്ചു പണം ഗവണ്‍മെന്റ് എന്റെ പേരില്‍ ബാങ്കിലിട്ടിരുന്നു. അതിന്റെ പലിശ കൊണ്ട് ജീവിതചെലവും നടക്കണം, കേസിന്റെ കാര്യങ്ങളും നടക്കണം. പിന്നെ, എന്റെ സഹോദരന്‍ മോഹനന്‍ കൂടെയുണ്ടായിരുന്നു എല്ലാറ്റിനും. അവരുടെ കയ്യീന്നും കാശ് കുറച്ച് ചെലവായിട്ടുണ്ട്. മോന്റെ കൂടെ പോകണമെന്നായിരുന്നു ആശ. പിന്നീട് തോന്നി, അങ്ങനെയങ്ങ് പോയാലെങ്ങനെയാ. അവിടെ ചെല്ലുമ്പോള്‍ മോന്‍ ചോദിക്കില്ലേ, അമ്മയെന്റെ കരച്ചില്‍ കേട്ടില്ലേന്ന്. അവന്‍ മുന്നില്‍ നടക്കുന്നുണ്ടായിരുന്നു. ''നീ ഇറങ്ങ്, ഞാന്‍ പിറകേയുണ്ട്'' എന്ന് മണ്ണടി ഭഗവതിയും പറഞ്ഞു.

ഞാനാരാ, ഒരു ഏഴ. കേസിന്റെ പിന്നാലെ പോവാനും വാദിക്കാനുമൊന്നും ഇവര്‍ക്ക് പണമോ വിവരമോ ഇല്ലെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. പക്ഷേ, എന്റെ മോന്റെ നിലവിളി കേട്ട് ദൈവം കല്‍പന എഴുതി വച്ചു. ' നിനക്ക് തരേണ്ട വിധി നിനക്കു ഞാന്‍ തരും.' അതാണ് ഇപ്പോള്‍ സംഭവിച്ചത്.

കേസിന്റെ കാര്യത്തിനുവേണ്ടി നടന്നപ്പോള്‍'നിങ്ങള്‍ ഇപ്പോള്‍ പോയിട്ട് നാളെ വരൂ' എന്നാരും പറഞ്ഞില്ല. ഒന്നിനും ഒരു തടസ്സവും ഉണ്ടായില്ല. ഞാനീ വെയിലു നീറി നടക്കണതെല്ലാം ഈ പടിവാതില്‍ക്കല്‍ നിന്ന് എന്റെ മോന്‍ നോക്കിക്കണ്ടിരുന്നു. നാഴിയരി വച്ചാല്‍ ഇപ്പോള്‍ ആറു ദിവസത്തേക്കുണ്ട്. തോന്നിയാല്‍ എന്തെങ്കിലും കഴിക്കും. അവന്‍ പോയേ പിന്നെ ഒരു ഓണവും ദീപാളിയും വിഷുവും ഈ പടി കേറി വന്നില്ല. എല്ലാ ഇരുപത്തേഴാം തീയതിയും എന്റെ കാതിലൊരു മുഴക്കമാണ്.'എന്റെ അമ്മാ എന്നെ കൊല്ലുന്നേ...'അവന്‍ എന്റെ ഹൃദയത്തിലുണ്ട്. കണ്ണടച്ചാല്‍ വന്ന് അടുത്ത് തൊട്ടുരുമ്മി നില്‍ക്കും. അമ്മാന്ന് വിളിച്ചിട്ടു പോകും. നാലായിരം രൂപ തിരിച്ചു കിട്ടുമെന്നു പറയുന്നു. മണ്ണടിയമ്മയ്ക്കും ആറ്റൂരമ്മയ്ക്കും വിളക്കു കൊളുത്താമെന്ന് നേര്‍ച്ചയുണ്ട്. ചെരുപ്പ്, ഷര്‍ട്ട്, മുണ്ട്, സൈക്കിള്‍, ഏലസ്സ്. കോടതിയില്‍ െചല്ലുമ്പോള്‍ ഇതെല്ലാം കാണാം. ഓരോ തവണ കാണുമ്പോഴും ഹൃദയം നുറുങ്ങും. നെഞ്ചോടു പിടിച്ചാണ് വളര്‍ത്തിയത്. എനിക്ക് കൊള്ളി വയ്ക്കാന്‍ മോനില്ലല്ലോ.

അടുക്കളപ്പുറത്തെ മുരിങ്ങമരക്കൊമ്പില്‍ എന്നും വരും ഒരു ബലികാക്ക. രാവിലെ വരുമ്പോള്‍ ചോറിട്ടു കൊടുത്താല്‍ കുറച്ചു വറ്റ് കൊത്തിത്തിന്നിട്ട് പോവും. ഇപ്പോള്‍ അടുക്കളയില്‍ വരെ വന്നു തുടങ്ങി. വന്ന് എല്ലായിടവും നോക്കിയേച്ച് പോവും. എനിക്കറിയാം, അതവനാണ്...